Monday, July 12, 2010

കുചേല പ്രണയം

കുചേല പ്രണയം



എന്റെ ഹൃദയം
അറുത്തു മുറിച്ച്
അതിലെ സ്നേഹം നിറച്ച്
ഞാൻ ഒരു ആലിലക്കണ്ണനെ
എന്റെ ഹൃദയേശ്വരിക്ക്
നല്കി.
സൗവ്വർണ്ണ തൂവലുകൾ
ചിക്കിയൊതുക്കി
ആലിലക്കുരുവിയെപ്പോലെ
അതവളുടെ വെൺകഴുത്തിൽ
പതുങ്ങിയിരിക്കുന്നത്
ഞാൻ സ്വപ്നം കണ്ടു..
ആ കുരുവിയുടെ
ഉടലിൽ ഞാൻ
ഉമ്മ വയ്ക്കുന്നതും
കണ്ടു..

എന്റെ ഹൃദയത്തിൽ
നിന്ന് ജീവൻ
അവളുടെ കയ്യിൽരുന്ന്
പിടച്ചു..
ഹാ,ഇതു നിനക്കുള്ളതാണു..

ഒരു നിമിഷം
ജീവിതത്തിന്റെ
ആകാശം ഇടിമിന്നൽ
പിണറുകൾക്ക്
വഴി മാറ്റിക്കൊണ്ട്
അവൾ
ആലിലക്കണ്ണൻ താലിയെ
എന്റെ മുഖത്ത്
തിരികെ എറിഞ്ഞു തന്നു..

‘അവന്റെ ഒരു
തൊലിഞ്ഞ താലി,
ആകെ തൂക്കിയാൽ
അരഗ്രാം വരും..ത്ഫൂ..’

എന്റെ ഹൃദയം
മിടിപ്പുകൾ
നിലച്ച്
നിശ്ശൂന്യമായി,
ഞാൻ മണ്ണിൽ
അലിഞ്ഞു പോയി..
എന്നിട്ടും അവൾക്ക്
കനം മൂടിയ
സ്വർണ്ണം
കൊടുക്കുവാൻ
ഇന്നും ഞാൻ
മോഹിക്കുന്നു..
ഇഷ്ടം കൊണ്ടു മാത്രം!

അവൾ
ഒരിക്കലും
അതറിയുന്നുണ്ടാവില്ല!

Saturday, May 22, 2010

ദു:ഖ പങ്കാളികൾ.. ...

ഒരു വിളിപ്പാടകലെയെത്തിയ കനവുകകളത്രയും
കരിഞ്ഞു പോയി, കാത്തിരുന്നവർക്കിനി
നമ്മൾ വെറും ദു:ഖ പങ്കാളികൾ..

അവിടെ വീണവർ,ദു:ഖമാരുടെ കൺകളിൽ
കൊടുത്തുവെങ്കിലുമവിടെയെല്ലാം
നമ്മളും വെറും ആർത്തനാദങ്ങൾ,

പുത്തനുടുപ്പുകൾ ഏറ്റുവാങ്ങാൻ കാത്തു നി
ന്നൊരു പെൺകിടാവേ,
കരഞ്ഞ് ചായ് വാനെന്റെ തോളിൽ
ഇനിയുമിടമില്ലാ..

പുതിയ വർഷസ്കൂൾ തുറപ്പിനു നിനക്കണിയാനാ യ്,
കൊണ്ടുവന്ന നിറങ്ങളിൽ നീ യെന്തു കാണുന്നു?
ഞാൻ കണ്ണടയ്ക്കട്ടെ?

അമ്മ വന്നു, ആരുമില്ലേ കൺതുറപ്പിക്കാൻ,
ഉണ്ണിയല്ലേ ഇവിടെ നില്ക്കുവതമ്മ മിണ്ടൂലേ?
വയ്യ,പാവം കിടപ്പിലാണല്ലേ,
പുതപ്പു നല്കാമുണ്ണി,അമ്മ വേഗമുണ
രേണം..

മോളുവരുമെന്നവരു പറഞ്ഞ നേരം മുതലേ
ഞാൻ,നോമ്പു നോറ്റിട്ടിവിടെയെല്ലാം
ഒടിനടന്നിട്ടും,നീ വരുന്നതിങ്ങനെയോ
പൊയ്ക്കൊള്ളു വേഗം..നീ നാട്ടിലില്ലല്ലോ..

മോനെ,നമ്മുടെ വീടിനിട്ടിനി ജപ്തിയാവില്ല,
കൺതുറക്കൂ, നീവരുന്നത് നമ്മുടെ
സ്വന്തം വീട്ടിലേക്കല്ലോ,


എത്ര രോദനമെത്ര വേദനയെങ്ങുമെത്താതെ
വെറും മർത്ത്യരായ് നാം
വിങ്ങിവിങ്ങിവീണു പോകുന്നു,
മറ്റെന്തു ചെയ്വൂ നാം?


കത്തി വീണതു ദുഖമല്ലാ,ഹൃദയതാളങ്ങൾ
അവയിൽ പൊട്ടി നീറുന്നെന്റെ നെഞ്ചം
പങ്കു വച്ചോളു, നിങ്ങൾ പങ്കിട്ടെടുത്തോളു..

(NB.കവിതയാണോ?ദു:ഖമാണോ? മംഗലാപുരത്ത് വിമാനം കത്തി അത്രയും പേർ എരിഞ്ഞതറിഞ്ഞ്
തനിയെ വന്നതാണു..എഡിറ്റ് ചെയ്യാൻ തോന്നി യുമില്ല,അത്രയ്ക്ക് ആശ്വാസമായിരുന്നു..

എന്തെങ്കിലുമായി കരുതൂ.. ഇവിടെ ഇതും കൂടി കിടക്കട്ടെ!)

Tuesday, May 11, 2010

മദ്യം

മദ്യം

ആഴ്ക്കെന്ത് ശ്ശേദം?
ആർക്കാണെന്നേ..പറ..
പഴയെടാ..

അല്പ്പം കള്ളു കുഴിശ്ശാ
താഴെപ്പോകുമോ
നിന്റേ മാനോം മര്യാദേം..?
പഴ..യെടാ..മോനെ..
ഗ്വാ...ഗ്ഗുവാ..ആ..യ്ർഛി..
ഗ്ളു...റ്റ്ഭു.

മദ്യം വിഷമാണെന്ന്
ആരും പറയാതെ
അറിയാവുന്നവർ
രസമായും രഹസ്യമായും
പരസ്പരം മദ്യം
വിളമ്പുന്നു..

മദ്യക്കുപ്പിയും
മീൻ മുള്ളും
കരളിലേക്ക്
കൂരമ്പുകളെ പോലെ
പറന്നിറങ്ങുമെന്ന്
അറിയാഞ്ഞല്ല,
എന്നാൽ
മനസ്സിലെ ഉണർവ്വും
ചിന്തയും ഉരിയുവാൻ
എനിക്ക് മദ്യം വേണം

ഒരില
ഉണങ്ങിക്കരിഞ്ഞ്
മറ്റൊരിലയ്ക്ക് വളമായി
കിളിർത്ത്,തളിർത്ത്,
പൂത്ത്,
നിന്റെ നെഞ്ചിൽ
ഉറങ്ങാതെ
അയൽ വീട്ടിൽ
പറന്ന് വീഴുമ്പോൾ
മധുരം...

ചുറ്റുമുള്ള
കള്ളിമുൾചെടികളെ
നോക്കി ജീവിക്കുവാൻ
ഇനി അല്പം മദ്യം
വേണം,
പക്ഷേ
എന്റെ വ്യാപാര
സ്ഥാപനത്തിന്റെ
മുൻ വശത്തെ
ബോർഡിൽ
‘മദ്യപാനം
ആരോഗ്യത്തിനു
ഹാനികരമെന്ന്!’കാണും..!

അത്
എന്റെ ബിസിനസ്സ്..
നിനക്കതിൽ
എന്തു കാര്യം?

ഉള്ളിൽ
നുര കൊള്ളുന്ന
മദ്യം പറയുന്നു
‘മദ്യപാനം
ആരോഗ്യ കാരണം!’


നീ പോഴാ..ഒന്നു പോഴ്ടാ,..!

Sunday, October 18, 2009

മറ..

എല്ലാ മൗനങ്ങളും
അംഗീകാരമല്ല

എല്ലാ ചിരികളും
പുഞ്ചിരിയുമല്ല...


മറയായ്‌
നില്‍ക്കുമ്പോള്‍
ആരും തിരിച്ചറിയുന്നില്ല,
ഉപയോഗം തീരുമ്പോള്‍
മേലേക്ക്‌ അളിഞ്ഞ നോട്ടങ്ങള്‍..
പുലഭ്യച്ചിരി,
മുഷിഞ്ഞ വസ്ത്രങ്ങള്‍..

മറകള്‍ക്ക്‌
ആവിഷ്കാര സ്വാതന്ത്ര്യമില്ല!

മറയുടെ ഉപയോഗം
ചിലര്‍ നന്നായറിയുന്നു..

മധുരോദാരമെന്ന്
ലോകം കാണുന്ന പലതും
ഒരു മറയുടെ വൈദഗ്ദ്ധ്യം...

മറവുകള്‍
തുറന്നു കാട്ടുന്നവരും
മറയില്ലാതെ ജീവിക്കുന്നവരും
മുഖ്യധാരയിലല്ലത്രെ!


തുറുനോട്ടങ്ങളില്‍
മറയുടെ നിലനില്‍പ്പിനു
ഭീഷണി
ഉയര്‍ത്തുന്നവരുമുണ്ട്‌..

ഒരു മറയല്ലാതാവുമ്പോള്‍
നമ്മള്‍
ജീവിക്കുവാനര്‍ഹതയില്ലാത്തവര്‍...

അയലത്തെ ചെമ്പരത്തി..

അയലത്തെ
ചെമ്പരത്തി പാടിയ
വരികള്‍
അവര്‍ ഒന്നിച്ചിരുന്നു കേട്ടു..

ഇതളുകളായ്‌
ഇനി നമ്മള്‍
പുനര്‍ജ്ജനിക്കുമെങ്കില്‍
ഒരേ പുഷ്പത്തില്‍
പിറക്കണം,
അതിലൊരു
പ്രണയിനിയായല്ല
പെങ്ങളിതളായി
നീ വിരിയണം..

ഇലകളായ്‌
ഇനി നമ്മള്‍
പുനര്‍ജ്ജനിക്കുമെങ്കില്‍
ഒരേ വൃക്ഷത്തില്‍
പിറക്കണം..
അതിലൊരു
പ്രേയസിയായല്ല,
പെങ്ങളിലയായ്‌
നീ നിറയണം..


അഗാധപ്രണയത്തിന്റെ
ആഴമേറിയ
ഗര്‍ത്തങ്ങളില്‍ അവളും
അടുത്ത മരക്കൊമ്പിലെ
പുഷ്പമിറുത്ത്‌
ചിരിച്ചു കൊണ്ട്‌
അവനും....