Sunday, October 18, 2009

മറ..

എല്ലാ മൗനങ്ങളും
അംഗീകാരമല്ല

എല്ലാ ചിരികളും
പുഞ്ചിരിയുമല്ല...


മറയായ്‌
നില്‍ക്കുമ്പോള്‍
ആരും തിരിച്ചറിയുന്നില്ല,
ഉപയോഗം തീരുമ്പോള്‍
മേലേക്ക്‌ അളിഞ്ഞ നോട്ടങ്ങള്‍..
പുലഭ്യച്ചിരി,
മുഷിഞ്ഞ വസ്ത്രങ്ങള്‍..

മറകള്‍ക്ക്‌
ആവിഷ്കാര സ്വാതന്ത്ര്യമില്ല!

മറയുടെ ഉപയോഗം
ചിലര്‍ നന്നായറിയുന്നു..

മധുരോദാരമെന്ന്
ലോകം കാണുന്ന പലതും
ഒരു മറയുടെ വൈദഗ്ദ്ധ്യം...

മറവുകള്‍
തുറന്നു കാട്ടുന്നവരും
മറയില്ലാതെ ജീവിക്കുന്നവരും
മുഖ്യധാരയിലല്ലത്രെ!


തുറുനോട്ടങ്ങളില്‍
മറയുടെ നിലനില്‍പ്പിനു
ഭീഷണി
ഉയര്‍ത്തുന്നവരുമുണ്ട്‌..

ഒരു മറയല്ലാതാവുമ്പോള്‍
നമ്മള്‍
ജീവിക്കുവാനര്‍ഹതയില്ലാത്തവര്‍...

അയലത്തെ ചെമ്പരത്തി..

അയലത്തെ
ചെമ്പരത്തി പാടിയ
വരികള്‍
അവര്‍ ഒന്നിച്ചിരുന്നു കേട്ടു..

ഇതളുകളായ്‌
ഇനി നമ്മള്‍
പുനര്‍ജ്ജനിക്കുമെങ്കില്‍
ഒരേ പുഷ്പത്തില്‍
പിറക്കണം,
അതിലൊരു
പ്രണയിനിയായല്ല
പെങ്ങളിതളായി
നീ വിരിയണം..

ഇലകളായ്‌
ഇനി നമ്മള്‍
പുനര്‍ജ്ജനിക്കുമെങ്കില്‍
ഒരേ വൃക്ഷത്തില്‍
പിറക്കണം..
അതിലൊരു
പ്രേയസിയായല്ല,
പെങ്ങളിലയായ്‌
നീ നിറയണം..


അഗാധപ്രണയത്തിന്റെ
ആഴമേറിയ
ഗര്‍ത്തങ്ങളില്‍ അവളും
അടുത്ത മരക്കൊമ്പിലെ
പുഷ്പമിറുത്ത്‌
ചിരിച്ചു കൊണ്ട്‌
അവനും....

Tuesday, April 07, 2009

ജല്പനങ്ങള്‍.

നിങ്ങള്‍ എന്നെ
ഒരു ഏകാധിപതിയാക്കി,
ഇപ്പോള്‍ എന്നെ കുഴിച്ച്‌ മൂടുന്നവരുടെ
തൂമ്പയ്ക്‌ നിങ്ങള്‍ പല്ലുകള്‍,

നിങ്ങളുടെ
കണ്ണുകള്‍ക്ക്‌ ഞാന്‍ തിളക്കമേകി,
ഇപ്പോള്‍ അന്ധകാരത്തിലേക്ക്‌
എന്നെ തള്ളി വീഴ്ത്തുന്നു..

എന്റെ വീടിന്‌
ചിറകു മുളച്ച്‌ എവിടേയ്ക്കോ
പറന്നു പോകുന്നു..

എന്റെ പറമ്പിലെ
മുളങ്കാട്‌ വടി കുത്തിപ്പിടിച്ച്‌
പടിയിറങ്ങുന്നു

എന്നെ
നെഞ്ചേറ്റി ചൂടു പകര്‍ന്ന
നെരിപ്പോട്‌
ദാഹം തീര്‍ക്കാന്‍
നദിയിലിറങ്ങി ഒഴുകിപ്പോകുന്നു,

എന്നെ പാടിയുറക്കിയ
ഉത്സവങ്ങള്‍
ആനയില്ലാതെ
ആരവമില്ലാതെ
കുന്ന് കയറുന്നു,

എന്നെ പോറ്റി
വളര്‍ത്തിയ മൃതദേഹം
ആരോ കീറി മുറിയ്ക്കുന്നു..

അകത്ത്‌
കൊത്തിവലിച്ച്‌
മുളകള്‍ കൊണ്ട്‌ ചികഞ്ഞ്‌
ആരോ ഹൃദയം മിടിപ്പിയ്ക്കുന്നു,

ആഴമാപിനി കൊണ്ട്‌
ആത്മര്‍ത്ഥതയുടെ ആഴം
അളന്ന് കുറിയ്ക്കുന്നു,

വഞ്ചിക്കപ്പെട്ട്‌
കഴിയുമ്പോഴാണ്‌
നമ്മള്‍ പലപ്പോഴും
ആത്മാര്‍ത്ഥതയുടെ
ആഴമറിയുന്നത്‌
എന്ന് പാടിക്കൊണ്ട്‌
ഒരു കുരുവി
ചെവിയ്ക്കുള്ളില്‍
കൂട്‌ കൂട്ടുന്നു..

എന്റെ മൃതദേഹത്തില്‍
ചിലന്തികളുടെ നൃത്തം..

എന്നെ ഏകാധിപതിയാക്കിയവര്‍
ചിലന്തികളെപ്പോലെ
എന്നെ ഇരയാക്കുന്നു..

Friday, February 27, 2009

എന്റെ ജീവിതത്തിലെ ഗാനം!

എന്റെ ജീവിതത്തിലെ ഗാനം
ഇന്നലെ തിരിച്ചു കിട്ടി,
എന്നെ കാത്തിരിക്കുന്ന ഗാനം
ഇന്നും അവിടെയുണ്ട്‌..

പുല്ലാങ്കുഴലില്‍ നിന്ന്
വിളികേട്ടെത്തിയ പൂക്കളില്‍
അവളുടെ തിളങ്ങിയ കണ്ണുകള്‍,
വിടര്‍ന്ന പുഞ്ചിരി,
നിറഞ്ഞ മാസ്സിന്റെ താളം
തുടികൊട്ടിയ
കരചലനങ്ങള്‍..


ഊര്‍മ്മിളയുടെ ദുഖം
അവളുടെ മിഴികളിലില്ല,
തളര്‍ന്ന് തുടങ്ങിയ
താരാട്ടിന്റെ ഈണം
മനസ്സിലുമുണ്ടാവില്ല..

ഇപ്പോള്‍
എന്റെ രാധേ,
നീയെവിടെയെന്ന്
ചോദിക്കാതെ
നീയെവിടെയെന്ന്
ഞാനറിയുന്നു
നിന്റെ നീലച്ചേലയില്‍
ഞാനുണര്‍ന്നിരിക്കുന്നു,
നിന്റെ ചുടു നിശ്വാസത്തില്‍
ഞാനഭയം തേടുന്നു,
നിന്റെ കരപരിലാളനത്തില്‍
എന്റെ ദേഹം പൂക്കുന്നു..

നീ പാടുന്നതോടെ
ഞാന്‍ തളിരിടുന്നു!

കുന്നിന്‍ മുകളിലെ
പച്ചമരച്ചില്ലയില്‍
കുയിലിന്റെ സ്വരം
ഓടക്കുഴല്‍ വിളിയുടെ
പ്രണയാതുര പ്രവാഹം..


എന്റെ പ്രാണനാഥേ,
നിന്റെ ചുണ്ടുകളില്‍
ഞാന്‍ കാത്തുവച്ച പാട്ടുകള്‍,
നിന്റെ കണ്ണുകളില്‍
ഞാന്‍ കോര്‍ത്തു വച്ച പൂവുകള്‍,
നിന്റെ മാറില്‍
ഞാനണിയിച്ച നിറമാല,

ഇന്നലെ
എന്റെ ജീവിതത്ഥിലെ ഗാനം
എന്നെ തേടിയെത്തി,
ഞാനുറങ്ങാതെ കാത്തിരിക്കുന്നു,
നീ പാടുന്നതോടെ മാത്രം
ഞാനുറങ്ങിപ്പോകുന്നു!

Thursday, June 19, 2008

ചിത്രങ്ങളുടെ പണിപ്പുര.

ചുമരുകളില്ലാതെ
ചിത്രം വരയ്ക്കുന്നവര്‍
ഏറി വരുന്നു...
അവര്‍
കടം കൊണ്ട കിനാക്കളില്‍
ജീവിച്ചു മദിക്കുന്നു.

എല്ലാ നിറങ്ങളും
പൂക്കളാവില്ല,
എല്ലാ മണങ്ങളും
മുല്ലകളാവില്ല..

ആരും ഒന്നും
പറഞ്ഞുകൊടുക്കുന്നില്ല,
ഒരു മാതൃകയാവാന്‍
പഴയ ചിത്രങ്ങള്‍ മാത്രം..

ജീവിക്കുന്നവരെല്ലാം
വ്യാജസത്യങ്ങള്‍!
ജീവിക്കാത്തവര്‍
ചുമരുകളിലെ
ദുര്‍ഗന്ധം വമിക്കുന്ന
മിണ്ടാപ്രാണികള്‍..

എന്റെ കൊച്ചുകുട്ടി
എങ്ങനെ ജീവിക്കണം?
ആരുടെ കൈ പിടിച്ച്‌
അവള്‍ വളരണം?
ഓരോ കൈകള്‍ക്കും
ഓരോ നിറങ്ങളും
ദൈവങ്ങളും പിന്നെ
ചലനങ്ങളും....
ഉറവ വറ്റാത്ത
സ്വാര്‍ത്ഥതകളുടെ
പ്രവാഹങ്ങളും..!

ഞാനും
ചുമരില്ലാതെ
ചിത്രം വരയ്ക്കുന്നു,
എവിടെങ്കിലും
എല്ലാം തെളിയുമെന്ന്
മനം നിറഞ്ഞ്‌ പ്രാര്‍ത്ഥിക്കുന്നു,

സത്യം,ചിന്ത
എന്നിവ ജീവിതത്തിലെ
ഏറ്റവും ദുഖകാരിയായ
സംഗതികള്‍ എന്ന്
ആരും പഠിക്കുന്നില്ല..
പഠിപ്പിക്കുന്നുമില്ല.

എല്ലാവരും
ചിത്രങ്ങളുടെ
പണിപ്പുരയില്‍
ഉറക്കമില്ലാതെ
തൂങ്ങുന്നു!